വടക്കൻ കേരളത്തിലെ ചെറുഗ്രാമമായ കൈതപ്രത്ത് 2023 ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ അഗ്നിഷ്ടോമ സോമയോഗം നടക്കുന്നു.

ശ്രീവാസുദേവപുരം , ശ്രീ കൃഷ്ണൻ മതിലകം, ശ്രീ വിഷ്ണുപുരം എന്നീ ക്ഷേത്രങ്ങളുടെ ഇടയിലുള്ള വിശാലമായ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ നടക്കുന്ന ഈ അപൂർവ്വമായ കർമ്മത്തില്‍ യജമാനസ്ഥോനം നിർവ്വഹിക്കുന്നത് നിത്യാഗ്നിഹോത്രി ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണുനമ്പൂതിരി – ഉഷ പത്തനാടി ദമ്പതികൾ ആണ്.

യാഗ ദിവസങ്ങളിൽ പണ്ഡിത സദസ്സുകളും സെമിനാറുകളും പ്രദർശനങ്ങളും കലാ-സാംസ്കാരിക പരിപാടികളും വിവിധ വേദികളിൽ നടക്കും.

ആമുഖം

യജ്ഞസംസ്കാരം ഭാരതത്തിലെ ആത്മാവാണ്.

സഹയജ്ഞാ പ്രജാ : സൃഷ്ട്വാ പുരോ വാച പ്രജാപതി :
അനേന പ്രസവിഷ്യദ്ധ്വമേഷ വോസ്തിഷ്ട കാമധുക്
ദേവാൻ ഭാവയ താനേ ന തേ ദേവാ ഭാവയന്തു വ :
പരസ്പരം ഭാവയന്ത: ശ്രേയ : പരമ വാപ്യസ്വഥ

എന്ന് ഭഗവദ്ഗീതയില്‍ ഭഗവാൻ അർജ്ജുനനോട് പറയുന്നു. യജ്ഞങ്ങളെയും പ്രജകളെയും ഒന്നിച്ച് സൃഷ്ടിച്ച് പ്രജാപതി പണ്ട് അരുളി ചെയ്തു – യജ്ഞം കൊണ്ട് പെരുകുക.. യജ്ഞമാകുന്ന കാമധേനു നിങ്ങൾക്ക് വേണ്ടുന്നതെല്ലാം ചുരത്തിത്തന്നു കൊള്ളും. യജ്ഞം കൊണ്ട് നിങ്ങൾ ദേവകളെ പ്ര സാദിപ്പിക്കുക, ദേവകൾ നിങ്ങളെയും പ്രീതിപ്പെടുത്തും.അങ്ങനെ ദേവകളുടെയും മനുഷ്യരുടെയും പാരസ്പര്യം എല്ലാ ശ്രേയസ്സിന്നും വഴിയായിത്തീരും.

വൈദികയജ്ഞങ്ങളുടെ പ്രാധാന്യം

ഇരുപത്തൊന്ന് ഋഗ്വേദ ശാഖകളും നൂറ്റൊന്ന് യജുർവ്വേദ ശാഖകളുo ആയിരം സാമവേദ ശാഖകളും
ഒമ്പത് അഥർവ്വ വേദ ശാഖകളും ഭാരതത്തിെൽ പലയിടങ്ങളിലായി നില നിന്നിരുന്നു. ഈ വേദ ശാഖകൾ അറിവുകളുടെ നിലവറകള ത്രെ. വേദ ശാഖകളെ പിൻപറ്റി എണ്ണിയാലൊടുങ്ങാത്ത അത്ര ഗന്ഥങ്ങൾ രചിക്കപ്പട്ടു.

ഈശ്വരപ്രാപ്തിക്കും ലൗകിക സുഖത്തിനും വഴി തുറക്കുന്ന നിരവധി സിദ്ധാന്തങ്ങളുമുണ്ടായി. വിവിധ വേദ ശാഖകളും അവയുടെ നാനാ ബ്രാഹ്മണങ്ങളും അവയോട് ചേർന്ന കല്പ സൂത്രങ്ങളും വിവിധ തരം യാഗങ്ങളെ പ്രതിപാദിക്കുന്നു. ജ്യോതിശ്ശാസ്ത്രം ( Astronomy ) ജ്യാമിതി (geometry) എന്നിവ വേദാംഗങ്ങളിൽ ഉൾപ്പെട്ട് വികസിച്ചത് യാഗങ്ങളുമായി ബന്ധപ്പെട്ടവയായത് കൊണ്ടാണ്